ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ഏഴാണ്ട്.. ജമ്മു-ശ്രീനഗർ ദേശീയപാതയിലെ പുൽവാമയിൽ സി.ആർ.പി.എഫ്. കോൺവോയ് വാഹനത്തിനുനേരേ 2019 ഫെബ്രുവരി 14-നാണ് ചാവേർ സ്ഫോടനം നടന്നത്. ഇന്ത്യയുടെ 40 വീര സൈനികരെയാണ് ഭീകരാക്രമണത്തില്‍ നഷ്ടമായത്.35-ലേറെപ്പേർക്ക് പരിക്കേറ്റു.വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാറടക്കം 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ ധീരരക്തസാക്ഷികളായി.
അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാൻമാര്‍ 78 വാഹനങ്ങളിലായി ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. പാകിസ്താൻ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റു. ചാവേറായി വന്ന ഭീകരൻ ആദില്‍ അഹമ്മദ് ദാറിനെ പിന്നീട് ഏറ്റുമുട്ടലിൽ വധിച്ചു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരപരിശീലന കേന്ദ്രം മിന്നലാക്രമണത്തിൽ തകർത്തു.മുന്നൂറോളം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു.പുൽവാമ സംഭവത്തിന്റെ ഓർമ്മയിൽ ഫെബ്രുവരി 14 രാജ്യം കറുത്തദിനമായി ആചരിക്കുകയാണ് .






