ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ (എസി) സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതിലൂടെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖകരമായ യാത്ര സൗകര്യം ഉറപ്പാക്കുന്നതിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജലഗതാഗത വകുപ്പും മുഹമ്മ ഗ്രാമ പഞ്ചായത്തും സംയുക്തമായി
പാതിരാമണൽ ദ്വീപിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരി, ആംഫി തീയേറ്റർ, 30 പാസഞ്ചർ ശേഷിയുള്ള സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .
കെഎസ്ആർടിസിക്കായി പുതുതായി വാങ്ങുന്ന 650 എസി ബസുകളുടെ പദ്ധതിയിൽ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു. വനിതകൾക്കായി പ്രത്യേകമായി ആരംഭിക്കുന്ന ‘പിങ്ക് ബസുകളും’ ഇതിൽ ഉൾപ്പെടും. ചേർത്തലയുൾപ്പെടെയുള്ള ഇടങ്ങളിൽ സാധാരണക്കാർക്കായി ഓർഡിനറി എസി ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാതിരാമണൽ ദ്വീപിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ദ്വീപിൻ്റെ പരിസ്ഥിതി പ്രാധാന്യം നിലനിർത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാട്ടുകാർ ഈ പദ്ധതിയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാതിരാമണൽ ദ്വീപിലുള്ള ആംഫി തീയേറ്ററിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു.
കുട്ടനാട്ടിലെ ദൈനംദിന ജീവിതചര്യകൾ നേരിട്ട് ആസ്വദിക്കുന്നതിനും പരമ്പരാഗത കേരളത്തനിമയുള്ള ആചാരനുഷ്‌ഠാനങ്ങളും ഭക്ഷണവും, സംഗീതവും, ആസ്വദിക്കുന്നതിനും, സാധാരണക്കാരായ എല്ലാവർക്കും അനുഭവവേദ്യമാക്കുന്നതിനും വേണ്ടിയാണ് സംസ്‌ഥാന ജലഗതാഗത വകുപ്പ്, മുഹമ്മ ഗ്രാമപഞ്ചായത്ത്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ പാതിരാമണൽ ദ്വീപിൽ ഒരു ആംഫി തീയേറ്റർ നിർമിച്ചു ‘കുട്ടനാട് സഫാരി’ എന്ന ഈ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.
ജലഗതാഗത മേഖലയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെലവ് കുറഞ്ഞതും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ യാത്രാമാർഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. 2.30 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 30 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ടും, 25 ലക്ഷം രൂപ മുടക്കി പാതിരാമണലിൽ ഒരുക്കിയ ആംഫി തീയേറ്ററും അനുബന്ധ സൗകര്യങ്ങളും ചേർത്താണ് ‘കുട്ടനാട് സഫാരി’ പദ്ധതി നടപ്പിലാക്കുന്നത്






