കൊച്ചി: നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ എൻ എം രാജുവിനെ വീണ്ടും ഇ ഡി ചോദ്യം ചെയ്യും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്ക് ഇഡി നീങ്ങും. പത്തനംതിട്ട എം പി ആന്റോ ആന്റണിക്ക് നൽകിയ പണത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നീക്കം. ആന്റോ ആന്റണി നൽകിയത് തട്ടിപ്പ് പണമാണോ എന്ന് കണ്ടെത്താനാണ് അന്വേഷണം നടത്തുക.
ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഫിനാൻസ് സ്ഥാപന ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ. എം. രാജു കഴിഞ്ഞിടെ മാധ്യമങ്ങളെ കണ്ടിരുന്നു.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടി. നേരത്തെ സ്ഥാപനത്തിലും വീട്ടിലും അടക്കം റെയ്ഡ് നടത്തിയതിന് പിന്നാലെ എൻ എം രാജുവിന്റെ പേരിലുള്ള 44.5 കോടിയുടെ സ്വത്തുക്കൾ ഇ ഡി മരവിപ്പിച്ചിരുന്നു.






