കോട്ടയം: സമൂഹത്തിലെ ഉന്നതർ എളിയവരെ ചേർത്തുപിടിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ബാവാ.
ലോക നേതാക്കൾ സേവന സന്നദ്ധതയിൽ നിന്ന് മാറി താൻ പ്രമാണിത്വം കാണിക്കുന്നു എന്നതാണ് സമൂഹത്തിൻ്റെ പരാജയം. അവിടെയാണ് ക്രിസ്തു വേറിട്ട് നിൽക്കുന്നത്. ശിഷ്യൻമാരുടെ കാൽ കഴുകിയതിലൂടെ ക്രിസ്തു വിനയത്തിൻ്റെ വലിയ സന്ദേശം ലോകത്തിന് കാട്ടിക്കൊടുത്തെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. 12 ശിഷ്യൻമാരുടെ പാദങ്ങൾ കഴുകിയതിൻ്റെ പ്രതീകമായി സഭാധ്യക്ഷൻ 12 വൈദികരുടെ പാദങ്ങൾ കഴുകി ചുംബിച്ചു.
പെസഹായുടെ ശുശ്രൂഷകൾ പുലർച്ചെ 2 മണിക്ക് ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം വഹിച്ചു. പാമ്പാടി ദയറായിൽ ദുഃഖവെള്ളിയുടെ പ്രത്യേക ചടങ്ങുകൾ രാവിലെ 7.30 ന് ആരംഭിക്കും.






