കോട്ടയം: മലങ്കരസഭയുടെ പള്ളികളിൽ പാത്രിയർക്കീസ് പക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കട്ടച്ചിറയിലേത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്നവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്.
മറുവിഭാഗത്തിന്റെ വൈദിക ട്രസ്റ്റിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘടിക്കുകയും പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കേസിൽ തെളിവായി ശേഖരിച്ചിട്ടുണ്ട്. കാലങ്ങളായി ഇതുതന്നെയാണ് മറുവിഭാഗം ചെയ്ത് വന്നിരുന്നത്. ഇക്കുറി സി.സി.ടി.വി ശബ്ദിക്കുന്ന തെളിവായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ലക്ഷ്യം വെച്ചുള്ള നാടകമാണ് ഇതോടെ പൊളിഞ്ഞത്.
പള്ളികളിൽ ക്രമസമാധാനപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് ഇനിയെങ്കിലും മറുവിഭാഗത്തിലെ സഹോദരങ്ങൾ പിൻമാറണം. ഒരുവശത്ത് സമാധാനമാകാം, ചർച്ചയാകാം എന്ന് പറയുകയും മറുവശത്ത് സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ക്രൈസ്തവസമൂഹത്തിന് ചേർന്നതല്ലെന്നും സഭാ വിശ്വാസികൾ വ്യക്തമാക്കി.






