തിരുവനന്തപുരം : ശ്രീനാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും സന്യാസിയും എഴുത്തുകാരനും ചിന്തകനുമായ മുനി നാരായണ പ്രസാദ് (88) സമാധിയായി. പുലര്‍ച്ചെ 3.55ന് തിരുവനന്തപുരത്തെ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകീട്ട് അഞ്ച് മണിക്ക് സമാധി ചടങ്ങുകൾ ആരംഭിക്കും.
ഗുരു നിത്യചൈതന്യയതിയുടെ പ്രധാന ശിഷ്യനായിരുന്നു.1999ൽ ഗുരു നിത്യചൈതന്യയതി സമാധിയായ ശേഷം നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനായി പ്രവർത്തിച്ചു വരികയായിരുന്നു.1987 മാര്‍ച്ചില്‍ മോസ്‌കോ ലോകമത വട്ടമേശ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.ഇന്ത്യൻ തത്വശാസ്ത്രം, വേദാന്തം തുടങ്ങിയ വിഷയങ്ങളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി 130-ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2015ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ മുനി നാരായണ പ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.





