കണ്ണൂർ : കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരിൽ വ്യാജ കത്തിറങ്ങിയ സംഭവത്തിൽ കെ സുധാകരന്‍റെ അനന്തരവൻ അജിത് കുമാറിനെ സൈബർ പൊലീസ് ചോദ്യം ചെയ്തു.ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് വ്യക്തികൾക്ക് ഫോർവേഡ് ചെയ്തതാണെന്നും വ്യാജ കത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം.
കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയ്ക്ക് കെ കെപിസിസി പ്രസിഡന്റിന്റെ ലെറ്റർഹെഡിലെഴുതിയ രീതിയിലുള്ള വ്യാജ കത്തിൽ കണ്ണൂരിൽ കെ സുധാകരനെ മത്സരിപ്പിച്ചാൽ വിജയ സാധ്യത കുറവാണ്, അതിനാൽ ടി ഒ മോഹനനെ നിർദേശിക്കുന്നു എന്നായിരുന്നു ഉള്ളടക്കം. കത്ത് വ്യാജമാണെന്ന് അന്നുതന്നെ വ്യക്തമാക്കിയ സണ്ണി ജോസഫ് സൈബർ പൊലീസിന് പരാതി നൽകുകയായിരുന്നു.
കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അബ്ദുൾ ഖാദർ, കെ ജെ ജോസഫ് എന്നിവരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് സുധാകരന്‍റെ അനന്തരവനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.





