കൊച്ചി : ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന നിത്യപൂജയുടെ സമ്പൂര്‍ണ്ണ രേഖകള്‍ പത്തു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന ഗണപതി ഹോമം, അഷ്ടാഭിഷേകം, മഹാനിവേദ്യം ഉള്‍പ്പെടെയുള്ള പ്രധാന വഴിപാടുകളുടെ സമ്പൂര്‍ണ്ണ രേഖകള്‍ ഹാജരാക്കാനാണ് നിർദേശം .
സുനിൽ കുമാറോ (സുനിൽ സ്വാമി) മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കണം. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നിര്‍ണായക ഉത്തരവ്.കേസ് വീണ്ടും ഈ മാസം 19ന് പരിഗണിക്കും.





