കോഴിക്കോട് : മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്.എന്നാൽ, കോൾ വന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും മൊബൈൽ ഫോൺ നേരത്തെ മോഷണം പോയിരുന്നുവെന്നും ഇദ്ദേഹം പോലീസിന് മൊഴി നൽകി.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി. കേസന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേകസംഘം നേരത്തെ ഡൽഹിയിലെത്തി വിവരശേഖരണം നടത്തിയിരുന്നു.സംഭവത്തിൽ ഉപയോഗിച്ച മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.





