പത്തനംതിട്ട : അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിലേക്ക്. രാത്രി യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീമിയം ബസുകളാണ് നഷ്‌ടമായതിനെ തുടർന്ന് സർവീസുകൾ വെട്ടി കുറച്ചത്.
പ്രീമിയമായി ഓടേണ്ടതിനാൽ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചും ആളുകളെ കയറ്റാതെയും വന്നതാണ് സർവീസുകൾ മിക്കതും നഷ്‌ടത്തിലാകാൻ കാരണമായത്. തിരുവല്ല – മധുര, എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ് ബസുകളും അടുത്തിടെ പ്രീമിയത്തിലേക്ക് മാറിയിരുന്നു. ഇവയുടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചതോടെ പതിവു യാത്രക്കാർ കൈവിട്ടു. ഇതോടെ സർവീസ് നഷ്‌ടത്തിലായി.
പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് ഓടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് പ്രീമിയത്തിലേക്ക് മാറിയതോടെ ഇലന്തൂർ, പുല്ലാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ പിൻവലിച്ചു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ് നിർത്തണമെന്ന കെ എസ്ആർടിസിയുടെ സർക്കുലർ പാലിക്കാതെ ആയിരുന്നു പ്രീമിയം ബസുകളുടെ ഓട്ടം.
എന്നാൽ യാത്രക്കാരെ കയറ്റാതെയും അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്താതെയും വന്നതോടെ പ്രീമിയം ബസുകളിൽ ആരും കയറാതെയായി. സംസ്ഥാനത്ത് 200 സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രീമിയത്തിലേക്ക് മാറിയത്. ടിക്കറ്റ് നിരക്കും കൂടുതലാണ്. രാത്രിയാത്രയിലെ ഇത്തരം പൊല്ലാപ്പ് കാരണം പതിവു യാത്രക്കാർ വരെ ഒടുവിൽ പ്രീമിയം ബസുകളെ ഉപേക്ഷിച്ചതോടെ വരുമാനം കുറഞ്ഞു





