ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി ബംഗാളിലെ മാൾഡയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ. മാൾഡ സ്വദേശിയായ മോക്കിം (35) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ആലപ്പുഴ ജില്ല പോലീസ് മേധാവി വിഷ്ണു പ്രതീപ് .ടി.കെയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ എസ്പി സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ചഒ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലുള്ള ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായാണ് മാൾഡയിൽ നിന്നും ഹെറോയിൻ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് രഹസ്യ വിവരം ലഭിച്ചത്. എസ്.ഐ. പ്രദീപ് ചന്ദ്രൻ, എഎസ്‌ഐ ഹരികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പാലയുഴം, അനി, മിഥ്‌ലാജ്, ഹരീഷ് കുമാർ, വിബിൻ കെ.ദാസ്, ഹർഷകുമാർ എന്നിവരും ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.





