റാന്നി : റാന്നിയിൽ ഇന്നലെ ഉണ്ടായ ശക്തമായ മഴ മൂലം വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് പ്രാഥമിക വിവരം. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത് റാന്നിയിൽ വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായി.
പഴകുളം മധു എംഎൽഎ സ്ഥലത്ത് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. മാലിന്യം നീക്കം ചെയ്യുന്നതിന് വ്യാപാരികൾക്ക് അദ്ദേഹം സാവകാശം അനുവദിച്ചു. എന്നാൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
ടൗണിലെ 40ൽപരം കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചിട്ടുണ്ട്. പലചരക്ക്, വസ്ത്രം, ഇലക്ട്രോണിക്സ് തുടങ്ങിയവ വെള്ളം കയറി നശിച്ചവയിൽ പെടും.ഫർണിച്ചർ, റാക്കുകൾ, കമ്പ്യൂട്ടറുകൾ, ബില്ലിംഗ് ഉപകരണങ്ങൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.
മഴയെ തുടർന്നുള്ള ദിവസങ്ങളിൽ വ്യാപാരം തടസ്സപ്പെട്ടതിലൂടെയുള്ള വരുമാനനഷ്ടം വേറെയാണ്.വൃത്തിയാക്കൽ, അറ്റകുറ്റപ്പണി, സ്റ്റോക്ക് മാറ്റിവെക്കൽ തുടങ്ങിയ അധിക ചെലവുകൾ കൂടി കണക്കാക്കുമ്പോൾ ഒരു വ്യാപാരിക്ക് തന്നെ നഷ്‌ടം ലക്ഷക്കണക്കിന് വരും.
എന്നാൽ റാന്നിയിലെ മുഴുവൻ വ്യാപാരികളുടെ ആകെ നഷ്ടം റവന്യൂ വകുപ്പ് കണക്കാക്കി വരുന്നതേയുള്ളൂ. ജില്ലാ ഭരണകൂടം, വ്യാപാരി സംഘടനകൾ, റവന്യൂ വകുപ്പ് എന്നിവ സംയുക്തമായാണ് കണക്ക് പരിശോധിക്കുന്നത്.റാന്നിയിലെ വെള്ളപ്പൊക്കം വ്യാപാരികളെയും ചെറുകിട കച്ചവടക്കാരെയും സാമ്പത്തികമായും മാനസികമായും ബാധിച്ചതായി വ്യാപാരികൾ പറഞ്ഞു.
പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രധാന വാണിജ്യ കേന്ദ്രമെന്ന നിലയിൽ, റാന്നി ടൗണിലെയും സമീപപ്രദേശങ്ങളിലെയും കച്ചവടക്കാർക്കുണ്ടായ നഷ്ടം വളരെ വലുതാണ്. അറ്റകുറ്റപണികൾ പൂർത്തിയാക്കി വ്യാപാരം എപ്പോൾ തുടങ്ങാനാകുമെന്ന ആശങ്കയിലാണ് വ്യാപാരി സമൂഹം.
ഓണത്തിന് മുന്നോടിയായി സംഭരിച്ചു വെച്ചിരുന്ന വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പല വ്യഞ്ജനങ്ങൾ എന്നിവ പൂർണ്ണമായും വെള്ളത്തിനടിയിലായി. മെഡിക്കൽ ഷോപ്പുകളിലെ മരുന്നുകളും സൂപ്പർമാർക്കറ്റുകളിലെ ഭക്ഷണസാധനങ്ങളും ചെളിവെള്ളം കയറി ഉപയോഗശൂന്യമായിട്ടുണ്ട്.
ഭൂരിഭാഗം ചെറുകിട വ്യാപാരികൾക്കും പ്രകൃതിദുരന്തങ്ങൾ കവർ ചെയ്യുന്ന രീതിയിലുള്ള ഇൻഷുറൻസ് പോളിസികൾ ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ബാങ്ക് വായ്പ എടുത്തും കടം വാങ്ങിയും കച്ചവടം നടത്തുന്നവർക്ക് ഇത്തവണ ഉൽപ്പന്നങ്ങൾ നഷ്ടപ്പെട്ടപ്പോഴും വായ്പാ തിരിച്ചടവ് തുടരേണ്ടി വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തവണ വരുന്നത്.





