കോഴഞ്ചേരി : ആറന്മുളയിലെ 53-ാം പള്ളിയോടമായ മൂക്കന്നൂർ പള്ളിയോടം നിർമിക്കുന്നതിനാവശ്യമായ ആഞ്ഞിലിത്തടിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര 23-ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. റാന്നി കണ്ടംപേരൂരിലും എരുമേലിയിലും കണ്ടെത്തിയ ലക്ഷണമൊത്ത ആഞ്ഞിലി മരങ്ങളാണ് മുറിച്ച് ഘോഷയാത്രയായി മൂക്കന്നൂരിലെ മാലിപ്പുരയിൽ എത്തിക്കുന്നത്.
വൃക്ഷപൂജ നടത്തി മുറിച്ച തടികൾ ഞായർ ഉച്ചയോടെ റാന്നി രാമപുരം ക്ഷേത്ര കവാടത്തിൽ എത്തിക്കും. അവിടെ നിന്നും ഒരു മണിക്ക് ആരംഭിക്കുന്ന ആഞ്ഞിലിത്തടി ഘോഷയാത്രക്ക് രാമപുരം ക്ഷേത്രം തോട്ടമൺ കാവ് ദേവീ ക്ഷേത്രം ബ്ളോക്ക് പടി ആയിക്കൽ മഹാദേവ ക്ഷേത്രം കിക്കൊഴുർ, ഇടപ്പാവൂർ – പേരൂർ, ഇടപ്പാവൂർ തുടങ്ങിയ പള്ളിയോട കരകളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് മൂക്കന്നുരിൽ എത്തിച്ചേരും.
തുടർന്ന് മഹാദേവ ക്ഷേത്രത്തിന് മുൻപിൽ തയ്യാർ ചെയ്ത മാലിപ്പുരയിൽ തടികൾ വയ്ക്കുന്നതോടെ ആചാര ചടങ്ങുകൾ സമാപിക്കുമെന്ന് പള്ളിയോട നിർമാണ സമിതി പബ്ളിസിറ്റി കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു. ആറൻമുളയിലെ ബി ബാച്ച് വിഭാഗത്തിൽ പ്പെട്ട പള്ളിയോടമാണ് നിർമ്മിക്കുന്നത്. പള്ളിയോട ശിൽപ്പി അയിരൂർ സതീശ് ആചാരിക്കാണ് നിർമ്മാണ ചുമതല. 65 ലക്ഷം രൂപ യാണ് നിർമ്മാണ ചെലവായി പ്രതിക്ഷിക്കുന്നത്.
വിനുകുമാർ വലിയവീട്ടിൽ, ശ്രീരാജ് തടത്തിൽ വിഷ്ണു വി നായർ, പി പ്രശാന്ത് ലാൽ സജി കുമാർ,എ പി വിജയകുമാർ,.എ എൽ മുരുകൻ,പ്രസാദ് മൂക്കന്നൂർ, സി ആർ രഘുനാഥൻ നായർ,ഹൃഷികേശ് കുമാർ സുഭാഷ് പുന്നാ പൊയ്കയിൽ, രതീഷ്
എന്നിവരുൾപ്പെട്ട നിർമ്മാണ സമിതിയാണ് നേതൃത്വം നൽകുന്നത്.





