തിരുവല്ല: റോഡ് തകർച്ചയിൽ മനം മടുത്ത നാട്ടുകാർ തിരുവോണ നാളിൽ റോഡിൽ വള്ളം ഇറക്കി പ്രതിഷേധിച്ചത് വേറിട്ട സമരമാർഗമായി. കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിൻ്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആണ് തിരുവോണ ദിവസം രാവിലെ പൊയ്പ്പാട്ടിൽ പടിയിൽ റോഡിൽ വള്ളമിറക്കി ജലോത്സവം നടത്തിയത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കുണ്ടും കുഴിയുമായി തകർന്ന്കിടന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ പരാതി നൽകുകയും ഒപ്പുശേഖരണം നടത്തി പ്രതിഷേധ യോഗം ചേർന്നിട്ടും ഫലം കണ്ടില്ല. 2024 സെപ്റ്റംബറിൽ ഓണക്കാലത്ത് നാട്ടുകാർ ഇരുനൂറോളം വീട്ടുകാരുടെ സഹായത്തോടെ ഫണ്ട് ശേഖരണം നടത്തി 2 ലക്ഷത്തിൽപ്പരം രുപ പുനരുദ്ധാരണത്തിന്കണ്ടെത്തി.
തുടർന്ന് 12 ലോഡ് പാറമക്കും മറ്റും ഉപയോഗിച്ച്നിരപ്പാക്കിയിരുന്നു, തുകയില്ലാത്തതിനാൽ ടാറിങ്ങ് നടത്താൻ സാധിച്ചില്ല. കുറ്റൂർ പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ആറാട്ടുകടവ് – വട്ടവങ്ങാട്ടിൽപ്പടി റോഡിൽ പുളിമൂട്ടിൽ പാലത്തിലൂടെ ഭാരവാഹനങ്ങൾ നിരന്തരം സഞ്ചരിച്ചതോടെ റോഡ് വീണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറി.
കൂടാതെ തിരുവൻവണ്ടൂർ – നന്നാട് റോഡിൻ്റെ നിർമ്മാണം തുടങ്ങിയതിനാൽ ഇവിടേക്കാവശ്യമുള്ള സാധനങ്ങൾ ഇതുവഴിയാണ് കൊണ്ടുപോയത് ഇതൊടെ റോഡ് പൂർണമായും തകർന്നു. പണം പിരിച്ച് റോഡ് നന്നാക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടിലാണ് നാട്ടുകാർ. ബുധനാഴ്ച രാവിലെ തുടങ്ങിയ പ്രതിഷേധത്തിൽ കുറ്റൂർ ക്ലബിലെ പരിപാടിക്ക് അതുവഴി കടുന്ന വന്ന “മാവേലി”യും നൂറോളം പേരും പങ്കെടുത്തു.





