തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമ സമ്മേളനത്തിന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സഫ്രഗൻ മെത്രാപ്പോലീത്തമാരും എപ്പിസ്‌കോപ്പമാരും സഭാ സ്ഥാനികളും സഭാ കൗൺസിൽ അംഗങ്ങളും സഭാ പ്രതിനിധി മണ്ഡലാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു.
ഡോ. സോണിയ ജോർജ് ധ്യാനപ്രസംഗം നടത്തി. സഭാ സെക്രട്ടറി എബി റ്റി. മാമ്മൻ സഭയുടെ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ, എപ്പിസ്‌കോപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഭാ കൗൺസിൽ ഔദ്യോഗികമായി സമർപ്പിച്ച പ്രമേയത്തെക്കുറിച്ച് ചർച്ച നടന്നു.
സഭയുടെ വളർച്ചയ്ക്കും ശുശ്രൂഷകളുടെ കൂടുതൽ കാര്യക്ഷമമായ ഏകോപനത്തിനും എപ്പിസ്‌കോപ്പമാരുടെ പങ്ക് പരിഗണിച്ച്, സഭയുടെ നിലവിലെ ആവശ്യങ്ങളും ഭാവി ദൗത്യവും വിലയിരുത്തിയശേഷം മൂന്ന് എപ്പിസ്‌കോപ്പമാരെ തിരഞ്ഞെടുക്കാൻ സഭാ പ്രതിനിധി മണ്ഡലം തീരുമാനിച്ചു.





