പത്തനംതിട്ട: തിരുവോണ നാൾ രാത്രി മദ്യപിച്ച് വാഹനമോടിച്ച് വഴി യാത്രക്കാരെ ഇടിച്ച് തെറിപ്പിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അബാൻ ജംഗ്ഷന് സമീപം നടന്നു പോവുകയായിരുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഉള്ളവരുടെ ഇടയിലേക്കാണ് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്. അപകടത്തിൽ ഫയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) ആണ് മരിച്ചത്.
തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6 45 ന് ആണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ വിശ്വജിത്ത് (24) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു.
അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരുന്നു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ വിജയ് മണ്ഡൽ (18),അഷ്‌കുൽ (19), വെസ്റ്റ് ബംഗാൾ സ്വദേശി അങ്കിത് (22) ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാൾ സ്വദേശി (33), സഞ്ജിത്ത് (18), അസം സ്വദേശി എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും, കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ഇല്ലാത്ത വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.





