ആറന്മുള : ആറന്മുളയിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അമിത സുരക്ഷാ നിയന്ത്രണങ്ങൾ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവത്തെ ബാധിച്ചു. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള പൊലീസ് ഉപരോധവും ഗതാഗത നിയന്ത്രണങ്ങളും കാരണം ജലോത്സവം കാണാനെത്തിയ ആയിരക്കണക്കിന് ജനങ്ങളും നാട്ടുകാരും കടുത്ത ദുരിതത്തിലായി.
ജില്ലാ ആസ്ഥാനമായ പ്രമാടം മുതൽ ആറന്മുള വരെയും, ചെങ്ങന്നൂർ ഭാഗത്തുനിന്ന് ആറാട്ടുപുഴ മുതൽ ആറന്മുള വരെയുമുള്ള പ്രധാന വഴികളെല്ലാം പൊലീസ് പൂർണ്ണമായി നിയന്ത്രണത്തിലാക്കി. വഴിയോരങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം തടഞ്ഞതോടെ പ്രദേശവാസികൾക്ക് സ്വന്തം വീടുകളിൽ നിന്ന് റോഡിലേക്ക് പോലും ഇറങ്ങാനാവാത്ത സാഹചര്യമാണുണ്ടായത്.
കനത്ത നിയന്ത്രണങ്ങൾ കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ദൂരദേശങ്ങളിൽ നിന്നും എത്തിയ കാണികൾക്ക് സമയത്തിന് പമ്പാതീരത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് വള്ളംകളി പ്രേമികളും ഭക്തജനങ്ങളും തിങ്ങിനിറയാറുള്ള പമ്പയുടെ ഇരുകരകളിലും ഇത്തവണ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
സാധാരണയായി ഉത്സവപ്രതീതി നിറയുന്ന പമ്പാതീരം ആളൊഴിഞ്ഞ നിലയിലായത് വള്ളംകളി പ്രേമികളിലും കരക്കാരിലും വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ജനജീവിതം സ്തംഭിപ്പിച്ച നടപടിക്കെതിരെയും, ആറന്മുളയുടെ തനത് ജനകീയോത്സവത്തെ നിർജ്ജീവമാക്കിയതിനെതിരെയും നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.





