ന്യൂഡൽഹി: നേപ്പാളിലെ മഹാപ്രളയത്തിൽ ഇതുവരെ 469 പേർ മരിച്ചതായി പോലീസ് അറിയിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതർ ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. നൂറുകണക്കിന് വിദേശ പൗരന്മാർ ഉൾപ്പെടെ 1,400-ലധികം പേരെ ഇപ്പോഴും കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.
നദിക്കരയിലുള്ള മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുകഴിഞ്ഞു. നിലവിലെ മരണനിരക്ക് തന്നെ സ്ഥിരീകരിക്കാൻ സാധിക്കാതിരിക്കുന്ന സാഹചര്യത്തിൽ ഇനിയൊരു പ്രളയം കൂടി ഉണ്ടായാൽ എങ്ങനെ രക്ഷാപ്രവർത്തനം നടത്തും എന്ന ആശങ്കയിലാണ് സർക്കാർ. 30 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരെ കാണാതായതായി നേപ്പാൾ അധികൃതർ അറിയിച്ചു.
അവരിൽ 288 പേർ ഇന്ത്യക്കാരാണ്, ഇതിൽ 73 പേർ ഒരു വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്തിരുന്നവരാണ്. വിദേശകാര്യ മന്ത്രാലയം (എംഇഎ) നൽകിയ കണക്കുകൾ പ്രകാരം, ന്യൂഡൽഹി കാഠ്മണ്ഡുവുമായി ഏകോപിപ്പിച്ച് കാണാതായവരെ കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിൽ നേപ്പാളിനെ സഹായിക്കുകയും ചെയ്യുന്നുണ്ട്.
ടിബറ്റിലും സമാനമായ രീതിയിൽ തന്നെ പ്രളയം ബാധിച്ചിട്ടുണ്ട്. . റോഡുകളും പാലങ്ങളും പൂർണമായും തകരുകയും ഗ്രാമങ്ങൾ ഒലിച്ചുപോകുകയും ചെയ്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് രൂപപ്പെട്ട തടാകത്തിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചു.





