പത്തനംതിട്ട: അങ്കണവാടി ഹെൽപ്പർമാരെ സർവേ ഉൾപ്പെടെയുള്ള അങ്കണവാടിയുടെ പ്രവർത്തനവുമായി നേരിട്ട് ബന്ധമില്ലാത്ത മറ്റ് ജോലികളിൽ നിന്ന് ഒഴിവാക്കാൻ വനിതാ-ശിശു വികസന വകുപ്പ് നിർദേശം നൽകി. ഹെൽപ്പർമാരുടെ ജോലിഭാരം സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾക്ക് പിന്നാലെയാണ് വകുപ്പിന്റെ നടപടി.
അങ്കണവാടിയിലെ കുട്ടികളുടെ പരിചരണം, ഭക്ഷണവിതരണം, ശുചീകരണം തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ആവശ്യങ്ങൾക്കായി സർവേകളും മറ്റ് അനുബന്ധ ജോലികളും ഏൽപ്പിക്കുന്നത് ജീവനക്കാർക്ക് അധിക ഭാരമാകുന്നുവെന്ന പരാതിയുണ്ടായിരുന്നു
പുതിയ നിർദേശപ്രകാരം ഹെൽപ്പർമാരെ അവരുടെ ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്ന തരത്തിൽ സർവേ, വിവരശേഖരണം തുടങ്ങിയ മറ്റ് ജോലികൾ ഏൽപ്പിക്കരുതെന്നാണ് നിർദേശം. അങ്കണവാടികളുടെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും കുട്ടികൾക്ക് ആവശ്യമായ പരിചരണവും സേവനങ്ങളും ഉറപ്പാക്കുന്നതിനും നടപടി സഹായകരമാകുമെന്നാണ് വിലയിരുത്തൽ
അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കണമെന്ന ആവശ്യം നേരത്തെയും വിവിധ സംഘടനകൾ ഉന്നയിച്ചിരുന്നു. ഹെൽപ്പർമാരെ മറ്റ് വകുപ്പുകളുടെ ജോലികൾക്കായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിർദേശം നടപ്പാകുന്നതോടെ അങ്കണവാടി പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്ക് കഴിയുമെന്നാണ് വനിത ശിശു വികസന വകുപ്പ് കരുതുന്നത്.





