ആറന്മുള : ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഇതു വരെ നടന്നത് 520 വള്ളസദ്യകൾ. 20 വള്ളസദ്യകൾ വിവിധ കാരണങ്ങളാൽ അടുത്ത വർഷത്തേക്കു മാറ്റി വച്ചത് ഉൾപ്പെടെ 577 വള്ളസദ്യകൾ ആണ് ഈ വർഷം ബുക്ക് ചെയ്തത്. ഈ വർഷം 55 ദിവസങ്ങൾ മാത്രമാണു വള്ളസദ്യകൾ നടന്നിട്ടുള്ളത്. ഇടയ്ക്കുണ്ടായ മഴയും വെള്ളപ്പൊക്കവും കാരണം 4 ദിവസം വള്ളസദ്യകൾ നടന്നില്ല. 17 വള്ളസദ്യകൾ വരെ നടന്ന ദിവസമുണ്ട്.
ഇന്നലെ നടന്ന 15 വള്ളസദ്യകളിൽ മാലക്കര, തൈമറവുംകര, മുതവഴി, ചെറുകോൽ, നെല്ലിക്കൽ, വെൺപാല, മല്ലപ്പുഴശ്ശേരി, തെക്കേമുറി കിഴക്ക്, ഓതറ, മംഗലം, മുണ്ടങ്കാവ്, ചെന്നിത്തല, ഇടശ്ശേരിമല, കോയിപ്രം, തെക്കേമുറി എന്നീ പള്ളിയോടങ്ങൾ പങ്കെടുത്തു. ഇന്നലെ നടന്ന വള്ളസദ്യയിൽ പല പ്രമുഖരും പങ്കെടുത്തു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.കെ.കുഞ്ഞികൃഷ്ണൻ, ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയൻ സംസ്‌ഥാന പ്രോട്ടോക്കോൾ ഓഫിസർ ജി.ഹരികുമാർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ തുടങ്ങിയവർ പങ്കെടുത്തു. സമാപന ദിവസത്തെ ചടങ്ങുകൾ മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഈ വർഷം ഇതിനോടകം ഒന്നര ലക്ഷം ആളുകൾ വള്ളസദ്യകളിൽ പങ്കെടുത്തു.





