കൊച്ചി: റെയില്‍വേ സ്റ്റേഷനുകളിൽ കേറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടി. 5 മുതല്‍ 15 രൂപ വരെയാണ് വർധിപ്പിച്ചത്. റെയില്‍വേ സ്റ്റേഷനുകളില്‍ നല്‍കുന്ന 60 ആഹാര ഇനങ്ങള്‍ക്കാണ് വില കൂട്ടിയത്. വെള്ളിയാഴ്ചമുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നു. പ്രാതലിനും ഊണിനും ലഘു ആഹാരത്തിനും ഇളവില്ല.
38 പാൻ ഇന്ത്യ വിഭവങ്ങള്‍ക്കും 22 പ്രാദേശിക വിഭവങ്ങള്‍ക്കുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതിന് പുറമെ ചില പുതിയ വിഭവങ്ങളും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് ഇഡ്ഡലിയും ചട്ട്നിയും ഇനി 25 രൂപ നല്‍കണം. മസാലദോശക്ക് 30 രൂപയായി. എന്നാല്‍ ഡിപ്പ് ചായയും കാപ്പിയും 10 രൂപയില്‍ തുടരും. പഴം പൊരിക്കും വില കൂട്ടിയിട്ടില്ല. 20 രൂപയാണ് വില.
രണ്ട് സമൂസയ്ക്ക് 30 രൂപ, വെജിറ്റബിള്‍ സാൻഡിവിച്ച് 30 രൂപയില്‍നിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിള്‍ കട്ട്‌ലെറ്റ് കഴിക്കാൻ 50 രൂപ നല്‍കണം. നിലവില്‍ 40 രൂപയായിരുന്നു. റവദോശയ്ക്കും റവ ഇഡ്ഡലിക്കും അഞ്ച് രൂപ കൂടി. യഥാക്രമം 30, 25 രൂപയായി. ആലൂ ബോണ്ട- 20 രൂപയില്‍ നിന്ന് 25 രൂപയായി സമോസ / ഒണിയൻ പക്കോഡ – 25 രൂപയില്‍ നിന്ന് 30 രൂപയായി. കേരളീയ വിഭവങ്ങളായ പുട്ട് / ഇടിയപ്പം / അപ്പം / സാംബാർ വട / ബജ്ജി എന്നിവക്ക് 30 രൂപയായി. കടലക്കറിക്ക് 45 രൂപയായി വർധിച്ചു. മുമ്പ് 40 രൂപയായിരുന്നു.
ചിക്കൻ കറി, ചിക്കൻ ഫ്രൈഡ് റൈസ്, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, വെജിറ്റബിള്‍ നൂഡില്‍സ്, സ്റ്റഫ്ഡ് പൊറോട്ട തുടങ്ങിയ 8 പുതിയ വിഭവങ്ങള്‍ മെനുവില്‍ പുതിയതായി എത്തിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം എന്നീ റെയില്‍വേ ഡിവിഷനുകളിലെ സ്റ്റേഷനുകളിലാണ് പുതിയ നിരക്കുകള്‍ ബാധകമാകുന്നത്.





