തിരുവനന്തപുരം : സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ടയിൽ സംസ്ഥാനാന്തര ലഹരിമരുന്ന് മാഫിയയുടെ മുഖ്യ കണ്ണികളായ നാല് പേർ അറസ്റ്റിലായി. പത്ത് കോടിയോളം വില വരുന്ന 13 കിലോ എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കേസിൽ മലപ്പുറം നടുവട്ടം സ്വദേശി ഹാരിസ്(37), വയനാട് വടുവഞ്ചാൽ സ്വദശി അഖിൽ ജോയി(32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ(26)എന്നിവരെ ബീഹാറിലെ ഭഗൽപ്പൂരിൽനിന്നും, തമിഴ്‌നാട് ഉദകമണ്ഡലം സ്വദേശി കാർത്തിക്കിനെ (32) ചെന്നൈയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യയിൽ വേരുകളുള്ള ലഹരി മാഫിയയെ പിടികൂടുന്നതിന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നേതൃത്വത്തിൽ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, നർക്കോട്ടിക് ഡിവൈഎസ്പി എൻ ഒ സിബി എന്നിവരെയും ഡാൻസാഫ് അംഗങ്ങളെയും ഉൾപ്പെടുത്തി മൂന്ന് സംഘങ്ങളായി തിരിച്ച് ഡൽഹി, നോയിഡ, കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ, നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരാഴ്ചയോളം അന്വേഷണം നടത്തിയതിൽ നിന്നാണ് പ്രതികളുടെ രഹസ്യതാവളങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേരളം, തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന കണ്ണികളെക്കുറിച്ചുള്ള സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.





