ആറന്മുള : കാലവർഷക്കെടുതികളും പാരിസ്ഥിതിക പ്രശ്നങ്ങളും നേരിൽ കണ്ട് പരിഹാരം നിർദ്ദേശിക്കാൻ പത്തനംതിട്ടയിലെത്തിയ നിയമസഭാ പരിസ്ഥിതി സമിതിയുടെ സന്ദർശനം വെറും വഴിപാടും ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള പ്രഹസനവുമായി മാറിയെന്ന് ആക്ഷേപം
പ്രളയക്കെടുതികളിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പാരിസ്ഥിതിക നാശനഷ്ടങ്ങളും ജനജീവിത തകർച്ചയും നേരിട്ട പൈതൃകഗ്രാമമായ ആറന്മുളയെ പൂർണ്ണമായും തഴയുകയായിരുന്നു. പ്രളയത്തിൽ വീടുകൾക്കും കൃഷിയിടങ്ങൾക്കും റോഡുകൾക്കും ഉണ്ടായ നാശനഷ്ടങ്ങളും മണ്ണിടിച്ചിലിനെ തുടർന്നുള്ള ദുരിതങ്ങളും നേരിട്ട് വിലയിരുത്താനാണ് സമിതി ചൊവ്വാഴ്ച ജില്ലയിലെത്തിയത്.
2018-ലെ മഹാപ്രളയത്തിലും, 2019 ലും തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്നിനുമുണ്ടായ വെള്ളപ്പൊക്കങ്ങളിൽ സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ആറന്മുള മേഖലയിൽ ഉണ്ടായത്. ജില്ലയിലെ ഏറ്റവും വലിയ പട്ടികജാതി ഉന്നതിയാണ് ആറന്മുളയിലെ എഴിക്കാട് ഉന്നതി. ഇവിടം എക്കാലവും പ്രളയഭീഷണിയിലാണ്.ഈ പ്രളയത്തിലും എഴിക്കാട് കനത്ത നാശനഷ്ടമാണുണ്ടായത്. ഇവിടെ പല വീടുകളും ഇപ്പോഴും വാസയോഗ്യമല്ലാത്ത നിലയിലാണ്.
കർഷകരും സാധാരണക്കാരും ദുരിതക്കയത്തിൽ നിൽക്കുമ്പോഴാണ് ഈ പ്രദേശങ്ങളെല്ലാം സമിതിയുടെ സന്ദർശന പട്ടികയിൽ നിന്ന് പുറത്തായത്. പ്രളയകാലത്ത് നേരിട്ട ദുരിതങ്ങൾക്കും പരിസ്ഥിതി പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നദികളിലെയും തോടുകളിലെയും നീരൊഴുക്ക് തടസ്സപ്പെടുന്ന സാഹചര്യം, അനിയന്ത്രിതമായ മണ്ണെടുപ്പ്, നീർച്ചാലുകളുടെ കൈയേറ്റം, കുന്നിടിച്ചിൽ തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ പഠനം വേണം
മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക വിനാശമാണ് ആറന്മുളയെ ഇത്രയധികം ദുരന്തഭൂമിയാക്കിയത്. പമ്പയുടെയും തോടുകളുടേയും തീരങ്ങളിൽ വ്യാപക കയ്യേറ്റമുണ്ട്. അനധികൃത നിർമ്മാണങ്ങളും വ്യാപകം. നദിയിൽ വൻതോതിൽ എക്കലും മണ്ണും അടിഞ്ഞുകൂടി മണൽപ്പുറ്റുകൾ രൂപപ്പെട്ടത് നദിയിലെ ഒഴുക്കിനെ തടഞ്ഞിട്ടുണ്ട്.
ആറന്മുളയിൽ പള്ളിയോടങ്ങൾക്ക് തുഴഞ്ഞുനീങ്ങാൻ പോലും കഴിയാത്ത വിധം നദിയിൽ മൺതിട്ടകൾ ഉയർന്നു. പമ്പയുടെ ദുരവസ്ഥയും തീരക്കയ്യേറ്റങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും നിയമസഭാ സമിതി കണ്ണടച്ചത് ബോധപൂർവ്വമോ എന്നതാണ് ഉയരുന്ന ചോദ്യം.മുൻപ് വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നീർത്തടങ്ങൾ നികത്തിയത് അടക്കം ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികൾ ആറൻമുളയിലുണ്ട്.
ആറന്മുളയുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കാൻ സമിതി അടിയന്തരമായി ഇവിടെയെത്തി തെളിവെടുപ്പ് നടത്തണമെന്നും, കോഴിത്തോട് അടക്കമുള്ള നീർത്തടങ്ങൾ വീണ്ടെടുക്കാനും പമ്പയിലെ മൺതിട്ടകൾ നീക്കം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





