പത്തനംതിട്ട: നായയെ അഴിച്ചു വിട്ടതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് മുതിർന്ന സഹോദരന്റെ വാരിയെല്ലിന് തകരാർ വരുത്തുകയും,താക്കോൽക്കൂട്ടം ഉപയോഗിച്ച് മുഖത്തും ശരീരത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ പുത്തൻപീടിക ഐമാലി കുറ്റിയിൽ വീട്ടിൽ ഷാജി (45) ആണ് പോലീസിന്റെ പിടിയിലായത്.
പ്രതിയുടെ മൂത്ത സഹോദരനായ സന്തോഷ് (50) നെയാണ് ഇയാൾ ക്രൂരമായി ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഷാജിയുടെ വളർത്തു നായയെ ആരോ അഴിച്ച് വിട്ടിരുന്നു. തിരികെ വന്ന പട്ടിയുടെ ശരീരത്ത് മുറിവുകൾ കാണപ്പെടുകയും സന്തോഷാണ് പട്ടിയെ അഴിച്ചുവിട്ടത് എന്നും, അതിനാൽ മറ്റു പട്ടികൾ കടിച്ച് ആണ് പ്രതിയുടെ പട്ടിക്ക് മുറിവ് പറ്റിയത് എന്നും ആരോപിച്ചായിരുന്നു ആക്രമണം.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ ജീ അരുൺ, എസ് ഐ അനീഷ് എബ്രഹാം, എസ് ഐ ആൻസുദീൻ എസ് സി പി ഒ മാരായ അൽസാം വിജേഷ്, സുബിൻ, സി പി ഒ മാരായ മിഥുൻ, അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





