കോട്ടയം : പരുത്തുംപാറ ഷാപ്പു കുന്നിൽ പെട്രോൾ പമ്പിനു സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ അടുക്കളയിൽ പാചകവാതകം നിറച്ചു വച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടാക്കൾ കവർന്നു . മേൽക്കൂരയുടെ ഓട് പൊളിച്ചതിന് ശേഷം തടി കൊണ്ടുള്ള സീലിംഗിന്റെ പലക മൂന്ന് സ്ഥലത്ത് പൊളിച്ചു മാറ്റിയതിനു ശേഷമാണ് വീടിനുള്ളിൽ ഇറങ്ങിയത്. അഞ്ചാം തവണ ആണ് ഈ വീട്ടിൽ മോഷണശ്രമം നടക്കുന്നത്.
വീട്ടുകാർ ബംഗളൂരുവിലാണ് സ്ഥിര താമസം. വീടും സ്ഥലവും നോക്കുവാൻ ഏൽപ്പിച്ച ഇവരുടെ ബന്ധു വീട് വൃത്തിയാക്കുവാൻ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഷ്ടപ്പെട്ട് ഇത്രയും ശ്രമം നടത്തിയിട്ട് കൈയും വീശി തിരികെ പോകണ്ടല്ലോയെന്ന് കരുതിയാകാം ഒടുവിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചതെന്നാണ് വീട്ടുകാർ കരുതുന്നത് .
മോഷ്ടാക്കൾ കൊണ്ടുവന്ന ഒരു വെട്ടുകത്തി, സിലിണ്ടറുകൾക്ക് പകരം അലമാരയിൽ ഭദ്രമായി വച്ചതിനു ശേഷമാണ് ഇവർ മടങ്ങിയത്. വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





