തിരുവനന്തപുരം: സംസ്ഥാനത്ത് സെന്‍സസ് നടപടികള്‍ക്ക് ഇന്ന് തുടക്കം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള, വിവരങ്ങള്‍ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെല്‍ഫ് എന്യൂമറേഷന്‍ ഇന്നു മുതല്‍ ലഭ്യമാകും.
ഈ മാസം 30 വരെ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ അടുത്ത 15 ദിവസത്തേക്കാണ് അവസരമുണ്ടാകുക.
പൊതുജനങ്ങള്‍ക്ക് സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെ വളരെ എളുപ്പത്തില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാം. ഇതിനായി se.census.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കണം. സ്വന്തം മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാം.
തുടര്‍ന്ന് വീടിന്റെ ലൊക്കേഷന്‍ കൃത്യമായി അടയാളപ്പെടുത്തുമ്പോള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റല്‍ ഫോം സ്‌ക്രീനില്‍ തെളിയും. ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ മൊബൈല്‍ നമ്പറിലേക്ക് ഒരു റഫറന്‍സ് നമ്പര്‍ സന്ദേശമായി ലഭിക്കും. ഈ കോഡ് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്.
നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍, അവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഫോമില്‍ പൂരിപ്പിക്കേണ്ടത്. ആദ്യഘട്ട സെൻസസിൽ ആകെ 34 ചോദ്യങ്ങളാണുള്ളത്. തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാനും അവസരമുണ്ടാകും.
ഓൺലൈൻ വിവരശേഖരണത്തിന് പിന്നാലെ, ജൂലൈ 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. ഈ സമയം, നേരത്തെ സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ തങ്ങൾക്ക് ലഭിച്ച റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും.





