പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട പ്രദേശത്ത് സ്വകാര്യ വ്യക്തി ഡ്രോൺ സർവേ നടത്തിയ സംഭവത്തിൽ ജില്ലാ കലക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടി.ഡ്രോൺ സർവേ മൗണ്ട് സീയോൺ ഉടമ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ അനുമതിയില്ലാതെയാണ് നടത്തിയതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നത്.
അനുമതിയില്ലാതെ ഇത്തരമൊരു സർവേ നടത്താൻ ഇനി അനുവദിക്കില്ലെന്നും, വീണ്ടും ഡ്രോൺ സർവേയ്‌ക്ക് അനുമതി നൽകില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ച ശേഷം സംഭവത്തിലെ അനധികൃത നടപടി കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനമുണ്ട്.
ആറന്മുളയിലെ മിച്ചഭൂമി കേസ് ഈ മാസം 16 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മൗണ്ട് സിയോൻ ഗ്രൂപ്പ് മിച്ചഭൂമി തർക്കം നിലനിൽക്കുന്നത് ഉൾപ്പെടെയുള്ള സ്ഥലത്ത് അനധികൃത ഡ്രോൺ സർവേ നടത്തിയത്.





