പത്തനംതിട്ട: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുവെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം അടൂർ ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം അവലോകന യോഗം ചേർന്ന് ജില്ലയിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നു. ജില്ല ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ വകുപ്പുകളുടെ സഹകരണത്തോടെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. മറ്റു രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആളുകൾ കൂടുതലായി പത്തനംതിട്ടയിൽ എത്തുന്നതിനാൽ തുടർന്നും ശ്രദ്ധ ആവശ്യമാണ്.
നമ്മുടെ രാജ്യം 2011 ൽ പോളിയോ വിമുക്തം എന്ന ചരിത്ര നേട്ടം കൈവരിച്ചു. അയൽ രാജ്യങ്ങളിൽ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാലാണ് ഇവിടെ വാക്സിനേഷൻ തുടരുന്നത്. വാക്സിനേഷനിൽ സംസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
രണ്ടര വയസ്സുകാരി ആരാധ്യയ്ക്ക് രണ്ടു തുള്ളി വാക്സിൻ നൽകി ജില്ലയിലെ പോളിയോ ഇമ്മ്യൂണൈസേഷൻ പ്രവർത്തനത്തിന് മന്ത്രി തുടക്കം കുറിച്ചു. സി വി ശാന്തകുമാർ എംഎൽഎ അധ്യക്ഷനായി. ജില്ലയില്‍ അഞ്ചു വയസ്സില്‍ താഴെയുളള 47,739 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകിയത്. ഇതിനായി 967 ബൂത്തുകള്‍ സജ്ജീകരിച്ചു.





