കോട്ടയം : എങ്ങനെയും സമ്പത്തുണ്ടാക്കാൻ ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് ലഹരിക്കച്ചവടം മാറിയെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. യുവതലമുറയെ അടിമകളാക്കുന്ന ഇത്തരം ശക്തികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. മയക്കുമരുന്ന് ലഹരികളിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന നല്ലനാളെകൾ ഉണ്ടാകണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ ബാവാ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ പൗരൻമാർക്കും അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുവാനും ആരാധിക്കുവാനും പ്രവർത്തിക്കുവാനും കഴിയുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുന്നതെന്നും സഭാധ്യക്ഷൻ കൂട്ടിച്ചേർത്തു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ, പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദേദ് മശിഹാ ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 111- മത് ഓർമ്മ, സ്വാതന്ത്ര്യദിനാചരണം എന്നിവയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവാ.
മലങ്കരസഭയുടെ സ്വാതന്ത്ര്യത്തെ അരക്കിട്ടുറപ്പിച്ച പിതാവായിരുന്നു അബ്ദേദ് മശിഹാ പാത്രിയർക്കീസെന്ന് ബാവാ അനുസ്മരിച്ചു. വിശുദ്ധ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വൈദികർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ തുടങ്ങിയവർ സംബന്ധിച്ചു. സഭാ ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവാ ദേശീയ പതാക ഉയർത്തി. മധ്യസ്ഥപ്രാർത്ഥന, രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം,നേർച്ച വിളമ്പ് എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു.





