ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിലാണെന്ന് പോലീസ് . പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റു ചെയ്തു.കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാ(68)ണ് കൊല്ലപ്പെട്ടത്.
പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു കൊലപാതകം .ശിവൻകുട്ടിയും ഭാര്യയും മകളും ചെറുമകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകൾ ശ്രീകലയുടെ പ്രസവത്തിനായി ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു.
ശിവൻകുട്ടിയുടെ കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയാണ് പ്രതികൾ ആഭരണങ്ങളും പണവും കവർന്നത്. കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തു .കൊലപാതകത്തിനുശേഷം വീട്ടിലാകെ മുളകുപൊടി വിതറിയിരുന്നു.
രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ കൊല്ലം സ്വദേശികളാണ്.





