ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സും സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറി എന്ന് ജി. സുധാകരൻ എം എൽ എ പറഞ്ഞു.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ തിരുവോണം ബമ്പർ (BR -111) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനവും ഉദ്ഘാടനവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മുന്നോട്ടുവെച്ച വിജയകരമായ പദ്ധതിയാണ് ഭാഗ്യക്കുറി. ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എ.ഡി. തോമസ് എം എൽ എ അധ്യക്ഷനായി. സാധാരണക്കാരുടെ പ്രതീക്ഷയും പ്രത്യാശയുമാണ് ലോട്ടറിയെന്നും, ലക്ഷക്കണക്കിന് മനുഷ്യർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഭാഗ്യക്കുറി വിൽപ്പനയിലൂടെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ആദ്യ ടിക്കറ്റ് വിൽപ്പന നിർവ്വഹിച്ചു.
നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.എം. നൗഫൽ, കൗൺസിലർ ഷേർളി ആന്റണി, ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി എസ് അജിത്കുമാർ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ ബെൻസി ജോസഫ്, ഭാഗ്യക്കുറി മേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.
തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനമാണ് ഇത്തവണ നൽകുന്നത്. ഒരു കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും, 25 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. കൂടാതെ ലക്ഷക്കണക്കിന് രൂപയുടെ ആകർഷകമായ സമ്മാനങ്ങളുമുണ്ട് . 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.





