ആലപ്പുഴ: എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധനയിൽ മരട് അനീഷിൻ്റെ ഗുണ്ടാ സംഘത്തിലെ രണ്ടു പേരെ മാരക മയക്കുമരുന്നായി എം.ഡി.എം.എയുമായി പിടികൂടി. അമ്പലപ്പുഴ ആര്യാട് തെക്ക് വില്ലേജിൽ ആറാട്ടുവഴി ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), അമ്പലപ്പുഴ പുന്നമട ഫിനിഷിംഗ് മുറിയിൽ കരിചിറ വീട്ടിൽ അർഷാദ് (23) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
ആലപ്പുഴ ജില്ലയിൽ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ടു പ്രതികളെയും പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ എക്സൈസ് ഉദ്യോഗസ്ഥനായ ദിലീപിനു പരിക്കേറ്റു. ആറാട്ടുവഴി വിശാൽ മാർട്ടിന്റെ എതിർവശത്ത് അൻഷാദ് താമസിച്ചിരുന്ന വാടകവീട്ടിൽ നിന്നാണ് ഏകദേശം 150 ഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്.
പ്രതികളിൽ നിന്നും എസ് മോഡൽ കത്തിയും, ലഹരി വിൽപ്പനയിൽ നിന്ന് ലഭിച്ചനാലു ലക്ഷത്തി അറുപത്തി നാലയിരുത്തി ഇരുപതു (464020)രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു.
സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരി ശൃംഖല സജീവമാകുന്നുവെന്ന വിവരത്തെ തുടർന്ന് എക്സൈസ് ശക്തമാക്കിയ പരിശോധനയുടെ ഭാഗമായാണ് നടപടി. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെടാൻ ശ്രെമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് എക്സൈസ് സംഘം കീഴടക്കിയത്.
പിടിച്ചെടുത്ത ലഹരിവസ്തുവിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്കിടെ പ്രതികളുടെ കൈവശത്തിൽ നിന്ന് അപകടകാരികളായ ആയുധങ്ങളായ മഴു, എസ് കത്തി എന്നിവയും കണ്ടെടുത്തു. ലഹരി വിൽപ്പനയും വിതരണവും നടത്തുന്നതിനൊപ്പം ആക്രമണ സാധ്യതയും മുൻകൂട്ടി കണക്കിലെടുത്താണ് പ്രതികൾ ആയുധങ്ങൾ കൈവശം വെച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.





