പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തിൽ പ്രതിയെന്ന് പൊലീസ് സംശയിച്ച മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട മുഴിയാർ സ്വദേശി വിനോദ് കുമാർ (43) എന്ന ആളെ വണ്ടിപ്പെരിയാർ പൊലീസ് പിടികൂടി മൂഴിയാർ പൊലീസിന് കൈമാറി. രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അങ്കണവാടി ജീവനക്കാരിയെ ഇയാൾ ബലാൽസംഗം ചെയ്ത ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി. കുറ്റകൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും തനിക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവത്തിന് ശേഷം രക്ഷപെടാൻ ശ്രമിക്കവെ കുമളി വള്ളക്കടവ് ചെക്ക്പോസ്റ്റിന് സമീപം വെച്ചാണ് പൊലീസ് പിടികൂടിയത്. ഗവി – മീനാർ റോഡിലെ വനത്തിൽ ഷെഡ് കെട്ടി ഒളിച്ചു താമസിച്ചിരുന്ന പ്രതി ഇതു വഴി അങ്കണവാടിയിൽ പോകുന്ന യുവതിയെ പതിവായി നിരീക്ഷിച്ചു വന്ന ശേഷമാണ് ഇന്ന് രാവിലെ 11 ന് ആക്രമിച്ചു കീഴ്പ്പെടുത്തി ബലാൽസംഗം ചെയ്തത്.
പ്രതിക്കൊപ്പം 13 വയസുള്ള ഒരു പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺകുട്ടി തൻ്റെ ബന്ധുവാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഗവി കെ എഫ് ഡി സി കോളനിയിൽ താമസിക്കുന്ന യുവതി അങ്കണവാടിയിലേക്ക് രാവിലെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വസ്‌ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ദിവസവും നാല് കിലോമീറ്ററോളം ദൂരം നടന്നാണ് യുവതി അങ്കണവാടിയിലേക്ക് പോയിരുന്നത്. ഈ അവസരം മുതലെടുത്ത് ആണ് പ്രതി യുവതിയെ ആക്രമിച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.





