കോട്ടയം : സമൂഹത്തിന്റെ പുരോഗതി വിദ്യാഭ്യാസത്തിലൂടെ എന്ന ദാർശനിക ചിന്തയെ പ്രവർത്തിപദത്തിലെത്തിച്ച കർമ്മയോഗിയായിരുന്നു പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് അഞ്ചാമൻ മലങ്കര മെത്രാപ്പോലീത്തായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോട്ടയം പഴയസെമിനാരിയിൽ സംഘടിപ്പിച്ച സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവാ. ലഹരിയുടെ മാരക വലയത്തിൽ നിന്ന് രക്ഷപെടാൻ വിദ്യാർത്ഥികൾക്ക് മാത്രമല്ല മാതാപിതാക്കൾക്കും ബോധവത്ക്കരണം ആവശ്യമാണ്.
കുട്ടികളെ ആഴത്തിൽ അറിയുന്നവരായി അധ്യാപകർ മാറണമെന്നും ബാവാ കൂട്ടിച്ചേർത്തു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ് കോർപറേറ്റ് മാനേജർ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ആലുവ യു.സി കോളജ് പ്രിൻസിപ്പൽ പ്രൊഫ.മിനി ആലീസ് മുഖ്യസന്ദേശം നൽകി. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഡോ.ജേക്കബ് ഏബ്രഹാം മണ്ണുംമൂട്, റെജിമോൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.





