പത്തനംതിട്ട : സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം ഇടിച്ചു തകർത്ത കേസിൽ പത്തനംതിട്ട കൊടുന്തറ വെയർഹൗസിന് സമീപം നിഷാഭവനം വീട്ടിൽ നിതിൻ മോഹനനെ (39) പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു.
ഞായർ വൈകിട്ട് 3. 30 ന് ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്തനംതിട്ടയിൽ നിന്നും ഓമല്ലൂരിലേക്ക് പ്രതി ഓടിച്ചു പോയ സ്കൂട്ടറിന് കാർ യാത്രക്കാരൻ സൈഡ് കൊടുത്തില്ല എന്ന കാരണത്താൽ ഓമല്ലൂർ അമ്പലം ജംഗ്ഷനിൽ വച്ച് കാറിനു മുന്നിൽ സ്കൂട്ടർ നിർത്തി തടഞ്ഞുനിർത്തുകയും കാർ ഓടിച്ചിരുന്ന ഓമല്ലൂർ പ്രക്കാനം സ്വദേശിയും കെ എസ് ഇബി ജീവനക്കാരനും ആയ വിജയകുമാർ (49) നെ മർദ്ദിക്കുകയായിരുന്നു.
പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്ന താക്കോൽ കൂട്ടം കൊണ്ടുള്ള ആക്രമണത്തിൽ വിജയകുമാറിന്റെ മൂക്കിന് പൊട്ടൽ ഉണ്ടാവുകയും മുഖത്തും ശരീരത്തും മുറിവുകൾ ഉണ്ടാവുകയും ചെയ്തു. പ്രതി തല പിടിച്ച് കാറിന്റെ ബോണറ്റിൽ ഇടിപ്പിച്ചതുമൂലം കാറിനും കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിജയകുമാറിന്റെ മൊഴി രേഖപ്പെടുത്തി പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
അന്വേഷണം നടത്തി വളരെ വേഗം പ്രതിയെ പിടികൂടുകയും ചെയ്തു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് ഏബ്രഹാം എഎസ് ഐ ബീന ആർ, സിപിഒ മിഥുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





