കോഴഞ്ചേരി: പാചകവാതകത്തിന് അടിക്കടി ഉണ്ടാകുന്ന അനിയന്ത്രിതമായ വില വർധനവ് കാരണം ഹോട്ടലുകളിലും ചായക്കടകളിലും ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാകുന്നു.
പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് വാണിജ്യ സിലിണ്ടറുകളുടെ വില കൂടിയത്. യുദ്ധം നിർത്തൽ പ്രഖ്യാപിച്ചെങ്കിലും കുട്ടിയ വില കുറയുമോ ഇല്ലയോ എന്നു കണ്ടറിയണം. ചായയുടെ ഇപ്പോഴത്തെ വില 15 രൂപയായി . ചെറുകടികൾക്കും ഇതേ നിരക്ക് തന്നെ. 10 -12 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 15 ലേക്ക് വില ഉയർന്നത്. കാപ്പി കുടിക്കണമെജിൽ 22-25 രൂപ നൽകണം.
നേരത്തെ ബ്രൂ കോഫിക്ക് 20 ആയിരുന്നു ഉണ്ടായിരുന്നത്. പൊറോട്ടയ്ക്ക് 13 മുതൽ 16 വരെയാണ് വില. ചപ്പാത്തിക്ക് 2 മുതൽ 5 രൂപ വരെ വിലകൂടി . ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതൽ 20 ശതമാനം വരെയാണ് വർധനവ്. ഊണിനൊപ്പം നൽകുന്ന വിഭവങ്ങളുടെ എണ്ണവും കുറച്ചിട്ടുണ്ട്. ബിരിയാണിക്ക് 20 മുതൽ 40 രൂപ വരെ ആണ് കൂടിയത്.
ടൗണുകളിലും മറ്റും ഒറ്റയ്ക്കും കൂട്ടായും ജോലിയ്ക്ക് നിൽക്കുന്നവരെയാണ് വില വർധന ബാധിച്ചിരിക്കുന്നത്. നേരത്തെ അൽപ്പം വില കൂട്ടിയും സമാന്തരമായി വിറക് ഉപയോഗിച്ചുമൊക്കെ ഹോട്ടലുകൾ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കമ്പനികൾ രണ്ടും മൂന്നും തവണ വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്. ഇതോടെയാണ് വില വർധന വരുത്താതെ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതി ഉണ്ടായതെന്നാണ് ഉടമകൾ പറയുന്നത്
പാചക വാതകത്തിന് പുറമെ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയ്ക്കും വില കൂടിയത് ഭക്ഷണവില കൂടുന്നതിനും കാരണമായി. എന്നാൽ സിലിണ്ടർ പ്രതിസന്ധി മറയാക്കി വിറകിനും ഇപ്പോൾ വില കൂടിയതായി പുല്ലാട് ഉള്ള ഒരു ഹോട്ടൽ ഉടമ പറഞ്ഞു. ഒരു അട്ടി വിറകിൻ്റെ വില 1000 രൂപയിൽ നിന്ന് 3000 വരെയാണ് കൂടിയത്. ഇൻഡക്ഷൻ രീതിയിൽ പാചകം ചെയ്യുന്നത് നഷ്‌ടമായതിനാൽ അതും പ്രായോഗികമല്ല.
ടൗണുകളിൽ തൊഴിലിന് എത്തുന്നവർക്ക് പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഭക്ഷണ സാധനങ്ങൾക്ക് വില കൂടിയതോടെ ഹോട്ടലുകളിൽ തിരക്കും കുറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി 65 ദിവസത്തിനിടെ വാണിജ്യ സിലിണ്ടർ വിലയിൽ 1303 രൂപയുടെ വർധനയാണ് ഉണ്ടായത്. ഏറ്റവും ഒടുവിൽ ഈ മാസം 2 ന് ആണ് വില കൂട്ടിയത്. നിലവിൽ 19 കി.ഗ്രാം സിലിണ്ടറിന് 3200 രൂപ നൽകണം. യുദ്ധത്തിന് മുൻപ് 1610 ആയിരുന്നു വില.





