ആറന്മുള: പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന വള്ളസദ്യ വഴിപാടുകൾ പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്കവും മൂലം രണ്ടു ദിവസം തടസപ്പെട്ടിരുന്നു. നാളെ മുതൽ എല്ലാ സദ്യകളും പുനരാരംഭിക്കും. പമ്പ നദിയിൽ ജലവിതാനം താഴ്ന്നു. മഴ മാറി അന്തരീക്ഷം തെളിഞ്ഞു. ആറന്മുള യിലേക്കുള്ള എല്ലാ ഗതാഗത മാർഗതടസ്സങ്ങളും നീങ്ങി.
വ്യാഴം മുതൽ വീണ്ടും ക്ഷേത്രമുറ്റം വഞ്ചിപ്പാട്ടിന്റെ ഈരടികളാൽ മുഖരിതമാകും. നാളെ തെക്കേമുറി കിഴക്ക്, മാരാമൺ എന്നീ പള്ളിയോടങ്ങൾക്ക് വള്ളസദ്യയുണ്ട്. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ 8 ബസുകൾ എത്തും. സ്പെഷ്യൽ പാസ് ആറന്മുള സദ്യയിൽ നാളെ 360 പേർ പങ്കെടുക്കും. മാറ്റിവെച്ച സ്പെഷ്യൽ പാസ് സദ്യകൾ ആഗസ്റ്റ് 12, 25, 29 തീയതികളിൽ നടക്കുമെന്ന് പ്രസിഡന്റ് കെ വി സാംബദേവൻ അറിയിച്ചു.





