പത്തനംതിട്ട : ഈ ഓണക്കാലത്ത് വിലക്കയറ്റം സർവ മേഖലയേയും പിടിച്ചു കുലുക്കിയപ്പോൾ കൂപ്പുകുത്തിയത് തക്കാളി വിലയായിരുന്നു. തമിഴ്നാട്ടിൽ വിളവെടുപ്പ് ആരംഭിച്ചപ്പോഴാണ് കേരളത്തിൽ ഓണ വിപണി തുടങ്ങിയത്. തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ഇക്കുറി തക്കാളി എത്തിയത് കാരണം ഓണത്തിന് കാര്യമായ വില കൂടാത്ത ഐറ്റമായി തക്കാളി മാറി.
ഹൊസൂർ, ഉദുമൽപേട്ട, മൈസൂരു, ഒട്ടൻ ചത്രം, ചിന്താമണി, രായക്കോട്ട എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിൽ തക്കാളി എത്തുന്നത്. ഉത്രാട നാളിൽ ജില്ലയിൽ 14 കിലോ തൂക്കമുള്ള ഒരു പെട്ടി തക്കാളിയുടെ വില 200-220 ആയിരുന്നു. രണ്ട് മൂന്ന് ഗ്രേഡുകളുടെ വില ഇതിലും കുറവായിരുന്നു. ഓണത്തിന് ഒരാഴ്ച മുമ്പ് ഒരു പെട്ടി തക്കാളിയ്ക്ക് 800 ആയിരുന്നു വില.
തമിഴ്നാട്ടിൽ തക്കാളി ഒരു പെട്ടിയിൽ നിറയ്ക്കുന്നതിന് 20 രൂപയാണ് കർഷകന് ചെലവ്. വിപണിയിൽ എത്തിക്കുന്നതിനും ചെലവ് 20 രൂപയാകും. ലേലത്തിന് വച്ച് വില്പന നടത്തുമ്പോൾ ലഭിച്ച തുകയുടെ 10 ശതമാനം കമ്മിഷനായും നൽകണം. ഇത്തരത്തിൽ കർഷകന് ഒരു പെട്ടിയിൽ നിന്ന് ഏഴോ എട്ടോ രൂപ ലഭിക്കുമ്പോൾ വിപണിയിൽ 20 -25 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഇടനിലക്കാർ മുഖേന തക്കാളി കേരളത്തിൽ എത്തുമ്പോൾ ആണ് വില ഉയരുന്നത്.
ഓണത്തിന് തന്നെ വില കുറഞ്ഞ സാഹചര്യത്തിൽ ഇനിയും വില കുറയാനാണ് സാധ്യത. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതോടെ കേരളത്തിൽ ഇക്കുറി ഓണത്തിന് വൻ തോതിലാണ് തക്കാളി വിറ്റു പോയത്.





