ചങ്ങനാശ്ശേരി: സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. പെരുന്നയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ അവകാശപ്പെടുന്നതുപോലെ അവരുടെ മിടുക്കുകൊണ്ട് ഉണ്ടായ വിജയമല്ല. ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു. അത് കോൺഗ്രസിനും യുഡിഎഫിനും പ്രതിഫലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരമായല്ല, മറിച്ച് രാഷ്‌ട്രീയത്തിലെ ആഭ്യന്തര പ്രശ്നമായാണ് തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. യുഡിഎഫ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്‌എസിന് യാതൊരു പ്രശ്നവുമില്ല. കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണമെന്നേയുള്ളൂ. കോൺഗ്രസിന്റെ കേന്ദ്രനേതൃത്വമാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
വി ഡി സതീശനോടുള്ള വിയോജിപ്പ് തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല. ഞങ്ങൾ സമദൂര നിലപാട് തന്നെയാണ് അതിൽ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ചില നിലപാടുകളോടുള്ള വിയോജിപ്പ് ഇപ്പോഴുമുണ്ട്. നായർ വിഭാഗത്തോട് സമദൂരത്തിൽ വോട്ട് ചെയ്യാനാണ് പറഞ്ഞിരുന്നത്. ആരെയെങ്കിലും ജയിപ്പിക്കണമെന്നോ തോൽപ്പിക്കണമെന്നോയുള്ള നിർദേശം എൻഎസ്‌എസ് നൽകിയില്ല. ഭരണമാറ്റം ആവശ്യമാണെന്ന് കഴിഞ്ഞ പ്രാവശ്യം തന്നെ ഞാൻ പറഞ്ഞതാണെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി.





