ആലപ്പുഴ : സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ജൂണ്‍ 2 ന് രാവിലെ 9.30 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കലവൂര്‍ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേയ്ക്ക് എത്തിയതായി സംഘാടക സമിതി ചെയർമാൻ പി പി ചിത്തരഞ്ജൻ എം എൽ എ പറഞ്ഞു.
രണ്ടിന് രാവിലെ 8.30 മുതല്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കലവൂർ സ്കൂളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിക്കുക. 9 മണിക്ക് നവാഗതരായ കുട്ടികളെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സ്വീകരിക്കും. മുഖ്യമന്ത്രിയും അതിഥികളും എത്തിക്കഴിയുമ്പോൾ പ്രവേശനോത്സവ ഗാനത്തിൻ്റെ ദൃശ്യാവിഷ്കാരം നടക്കും. കുട്ടികളോടൊപ്പമിരുന്നാകും മുഖ്യമന്ത്രിയും അതിഥികളും ദൃശ്യാവിഷ്കാരം ആസ്വദിക്കുക.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാകും.
കെ സി വേണുഗോപാല്‍ എം. പി, കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലയിൽ നിന്നുള്ള എം എല്‍ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തുടങ്ങിയ ജനപ്രതിനിധികളും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.സമ്മേളനത്തിന് ശേഷം 3000 പേര്‍ക്ക് സദ്യയും വിളമ്പും.
പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സംഘാടക സമിതി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.