കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളിൽ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ജലജീവൻ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾക്ക് ഇതിൽ മുൻഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും തെള്ളകം ഡിഎം കൺവെൻഷൻ സെന്ററിൽ ചേർന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികൾ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.ആർ.പി. 2.0)യുമായി ബന്ധപ്പെട്ടു കരാറുകാർക്കുള്ള നിരക്ക് പരിഷ്‌കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തിൽ തന്നെ റോഡുകൾ പൂർത്തിയാക്കും.
സാങ്കേതികകാര്യങ്ങൾ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലൈഫ് മിഷനിൽ 4.5 ലക്ഷം വീടുകൾ പൂർത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിർമാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത വേണം.
മത്സ്യത്തൊഴിലാളികൾക്കു വേണ്ടി നിർമിച്ച പുനർഗേഹം ഭവനപദ്ധതിയിൽ ചില ഫ്‌ളാറ്റുകൾ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരിൽ ചിലർ ഏറ്റെടുക്കാൻ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികൾ അല്ലാത്തവർക്കായി വീടു നൽകുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തു ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന ഉണ്ടാകണം.
അതിഥിത്തൊഴിലാളികളുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഇടപെടൽ വേണം. സുരക്ഷിതമായ സ്ഥലത്താണോ ഇവർ താമസിക്കുന്നത് എന്ന് ഉറപ്പാക്കണം.
പൊതുവിദ്യാലയങ്ങളുടെ നവീകരണത്തിനായി 2016ൽ തന്നെ തീരുമാനിച്ച കെട്ടിടനിർമാണങ്ങൾ മുടങ്ങിക്കിടക്കാൻ പാടില്ല. ഇവ പ്രത്യേക താൽപര്യപ്പെടുത്തു പൂർത്തിയാക്കണം.
ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം സ്‌കൂളുകളിലാണ് നടക്കുന്നത്. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്‌കാരിക പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം.
അതിദരിദ്രരില്ലാത്ത കേരളപ്രഖ്യാപനം നവംബർ ഒന്നിന് സാധ്യമാകും. കോട്ടയം ജില്ലയിൽ അതിദരിദ്രരില്ലാതായി. മറ്റുജില്ലകളിലും ഉടൻ പൂർത്തിയാകും.
വിനോദസഞ്ചാരമേഖലകളിൽ മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂർണാർഥത്തിൽ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കണം.
ഇത്തവണത്തെ മേഖലാതലയോഗങ്ങൾ നല്ലരീതിയിലാണ് നടന്നത്. പൊതുകാര്യങ്ങളുടെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങൾ നടത്തുന്നത്. വേഗത്തിൽ തീരുമാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ ഫയൽ അദാലത്തുകൾ നടന്നുകൊണ്ടിരിക്കുകയാണ്. മന്ത്രിമാർ പങ്കെടുത്ത താലൂക്ക് തല അദാലത്തിലും മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത നവകേരള സദസിലും നാലാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല യോഗത്തിലും നിരവധി വിഷയങ്ങൾ ഉയർന്നുവന്നു. ഇത്തരം യോഗങ്ങൾ ഭരണനടപടികൾ വേഗത്തിലാക്കാൻ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.






