ആലപ്പുഴ: കഴിഞ്ഞ മൂന്നര വർഷത്തിനിടെ 42 ലക്ഷം പേർക്ക് കുടിവെള്ളമെത്തിക്കാൻ സർക്കാരിന് സാധിച്ചതായി ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആലപ്പുഴ നഗരസഭയിൽ അമൃത്, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഴവങ്ങാടി, ചന്ദനക്കാവ് എന്നീ ഉന്നതതല ജലസംഭരണികളുടെ ഉദ്ഘാടനം ചന്ദനക്കാവിലെ ജലസംഭരണി അങ്കണത്തിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമൃത്, കിഫ്‌ബി, റീബിൽഡ് കേരള തുടങ്ങിയ പദ്ധതികൾ വഴിയാണ് പ്രവർത്തനം നടപ്പിലാക്കിയത്. ഏകദേശം 1600 കോടി രൂപയുടെ പ്രവർത്തനങ്ങൾ അമ്പലപ്പുഴ മണ്ഡലത്തിൽ നടത്താൻ സാധിച്ചു. സംസ്ഥാനത്തെ എല്ലാവർക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇതിനായി 44,000 കോടിയുടെ പ്രവർത്തനങ്ങൾ ടെൻഡർ ചെയ്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴ നഗരസഭയിൽ അമൃത് 1.0 ന്റെ ഭാഗമായി 3.04 കോടി രൂപ ചെലവിൽ കമ്മീഷനിംഗ്  ചെയ്ത 10 ലക്ഷം ലിറ്റർ ശേഷിയുള്ള പഴവങ്ങാടി ഉന്നതതല ജലസംഭരണി, കിഫ്ബി പ്രവൃത്തികളുടെ ഭാഗമായി 5.97 കോടി രൂപ ചെലവിൽ കമ്മീഷനിംഗ്  ചെയ്ത
നഗരസഭയിലെ 12 ലക്ഷം ലിറ്റർ ശേഷിയുള്ള ചന്ദനക്കാവ് ഉന്നതതല ജലസംഭരണി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ഇതോടൊപ്പം കിഫ്ബി പദ്ധതി മുഖേന 70 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന ജലവിതരണ ശൃംഖലയുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.




                                    

