തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ 2025-26 സാമ്പത്തിക വർഷത്തെ നാളികേര വികസന പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷിയിൽ കീട-രോഗ നിയന്ത്രണത്തിനായുള്ള പരിപാലന ക്യാമ്പയിൻ നെടുമ്പ്രം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചു. തെങ്ങുകളുടെ ആരോഗ്യസംരക്ഷണവും നാളികേര ഉൽപാദന വർധനവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ക്യാമ്പയിന്റെ ഭാഗമായി കേര കര്‍ഷകരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിച്ച് അംഗീകൃത എജൻസികളുടെയും ടെക്നീഷ്യൻമാരുടെയും സഹായത്തോടെ തെങ്ങിൻ മണ്ട വൃത്തിയാക്കുകയും ആവശ്യമായ സസ്യസംരക്ഷണ മരുന്നുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലനം നടത്തുകയും ചെയ്യും. ഒരു തെങ്ങിന് 50 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്. പഞ്ചായത്തിലെ ഏകദേശം 3500 തെങ്ങുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ബാലേന്ദ്രൻ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ബാബു കല്ലിങ്കൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ജോജി തോമസ്, രാജപ്പൻ, ശ്രീലേഖ എസ്, മായാദേവി, വൈശാഖ് പി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ, ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
താത്പര്യമുള്ള കർഷകർ കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു






