ജമ്മു-കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഒരുവർഷം തികയുന്നു.2025 ഏപ്രിൽ 22-നാണ് ബൈസൺവാലിയിലെത്തിയ വിനോദ സഞ്ചാരികൾക്കുനേരേ ലഷ്‌കറെ തൊയ്ബ ഭീകരർ വെടിയുതിർത്തത്. മലയാളിയായ രാമചന്ദ്രൻ ഉൾപ്പെടെ 26 സാധാരണക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വിനോദ സഞ്ചാരികളായ സ്ത്രീകളുടെ മുന്നിൽവച്ചാണ് അവർക്കൊപ്പമുള്ള പുരുഷന്മാരെ മതം ചോദിച്ചു വെടിവച്ചു കൊന്നത്.ലഷ്കറെ തയിബയുടെ നിഴൽ സംഘടന ദ് റെസിസ്റ്റൻസ് ഫ്രണ്ടാണു ആക്രമണത്തിനു പിന്നിലെന്നു കണ്ടെത്തിയിരുന്നു.മെയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ ഈ ക്രൂരതയ്ക്ക് മറുപടി നൽകി .
ആക്രമണം കശ്മീരിലെ ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ആക്രമണത്തെത്തുടർന്ന് പഹൽഗാം പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു. ശക്തമായ സുരക്ഷാപരിശോധനയ്ക്കുശേഷമാണ് വീണ്ടും തുറന്നത്.സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ പഹൽഗാമിൽ പുതിയ ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം അവതരിപ്പിച്ചു. നിശ്ചിത പോയിന്റുകളിലെല്ലാം സൈനിക ചെക് പോസ്റ്റുകളും കർശനമായ സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു .ദുരന്തം രാജ്യത്തിന്റെ മനസാക്ഷിയെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും ഒരുതരത്തിലുമുള്ള ഭീകരതയ്ക്കു മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.





