ന്യൂഡൽഹി: കാർഗില്‍ യുദ്ധവിജയ സ്മരണയില്‍ രാജ്യം. ഇരുപത്തിയേഴാം കാർഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടക്കും. ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.
പരിപാടിയുടെ ഭാഗമായി ശനിയാഴ്ച സാംസ്കാരിക സന്ധ്യയും നടന്നിരുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ് കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളില്‍ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാള്‍ട്ടിസ്ഥാൻ ജില്ലയിലെ കാർഗിലില്‍ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയില്‍ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ ആണ്. അദ്ദേഹം ഉടൻ തന്നെ സൈന്യത്തെ വിവരം അറിയിച്ചു.
1999 ജൂണ്‍ 6-ന് ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. 2 ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞുകയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. 30,000 ഭടന്മാർ യുദ്ധമുന്നണിയില്‍ എപ്പോഴും ഉണ്ടായിരുന്നു. കാർഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടർ പിടിച്ചെടുത്തു.
തിരിച്ചടി തുടങ്ങിയ ഇന്ത്യൻ സൈന്യം ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും തിരിച്ചുപിടിച്ചു. മലയടിവാരത്തില്‍ നിന്ന് കുന്നുകള്‍ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം സൈനികർക്ക് വീരമൃത്യു സംഭവിച്ചു. 1999 ജൂലൈയില്‍ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസർ ബോംബുകളുമായി മിറാഷ് യുദ്ധവിമാനങ്ങള്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പാകിസ്ഥാൻ പതിയെ പിൻവാങ്ങാൻ തുടങ്ങി. ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം ഒടുവില്‍ പരാജയം നേരിട്ടു.





