റായ്‌പൂർ : തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ.മിസിർ ബെസ്ര എന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് പിടികൂടിയത്.ഇയാൾക്കൊപ്പം നാല് മാവോയിസ്റ്റ് പ്രവർത്തകരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.
ജാർഖണ്ഡിലെ ഗിരിഡിഹ് സ്വദേശിയായ മിസിർ ബെസ്‌റ കിഴക്കൻ ഇന്ത്യയിലെ ‘റെഡ് കോറിഡോർ’ മേഖലയിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന പ്രധാന നേതാവാണ്.കേന്ദ്ര ഏജൻസികളും പൊലീസും ഏറെക്കാലമായി തിരയുന്ന ഇയാൾ ജാർഖണ്ഡ്, ബിഹാർ, ഒഡീഷ, ഛത്തീസ്ഗഢ് മേഖലകളിലെ മാവോയിസ്റ്റ് ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ്.
സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണങ്ങൾ, പിരിവ്, ആയുധക്കടത്ത്, കലാപപ്രവർത്തനങ്ങൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി 154 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.കഴിഞ്ഞദിവസം 16 മാവോയിസ്റ്റുകൾ ജാർഖണ്ഡ് പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.





