തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശബരിമലയിലെ സ്വർണക്കവർച്ചാ കേസിൽ സത്യം പുറത്തുകൊണ്ടുവരുന്നതിനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനുമായി കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ശബരിമലയിലെ ആചാരസംരക്ഷണ സമരങ്ങളിൽ പങ്കെടുത്ത അയ്യപ്പഭക്തർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശബരിമലയുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ വിശ്വാസത്തിനും ആചാരങ്ങൾക്കും നേരെ തുടർച്ചയായി കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
2018-ൽ ആരംഭിച്ച സംഭവവികാസങ്ങൾ അയ്യപ്പഭക്തരുടെ മനസ്സിൽ വലിയ മുറിവുണ്ടാക്കിയതായും, 2025-ൽ ശബരിമല ക്ഷേത്രത്തിലെ സ്വർണം മോഷണം പോയതുമായി ബന്ധപ്പെട്ട ഗുരുതര വിവരങ്ങൾ പുറത്തുവന്നത് ഭക്തരുടെ ആശങ്ക ഇരട്ടിയാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
പുതിയ സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ ഭക്തജനങ്ങളുടെ വികാരങ്ങളെ മാനിച്ച് അടിയന്തരവും നീതിപൂർവകവുമായ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





