ആലപ്പുഴ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ മൈക്കൽ ബുലോസായുടെയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെയും പുന്നമട സന്ദർശനം ജില്ലയിലെ ടൂറിസം മേഖലയ്ക്കു മുതൽക്കൂട്ടാകും. പുന്നമടക്കായലിന്റെയും നെഹ്റു ട്രോഫി വള്ളംകളിയുടെയും പേരും പെരുമയും കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാനും ടൂറിസം രംഗത്ത് വലിയ മുന്നേറ്റം നടത്താനും സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ കായൽസൗന്ദര്യം ആസ്വദിക്കാനും വള്ളംകളിയുടെ ആവേശമറിയാനും വീണ്ടും വരുമെന്നുള്ള 2 പേരുടെയും അഭിപ്രായം ജില്ലയുടെ ടൂറിസം സാധ്യതകളിലേക്കും അവസരങ്ങളിലേക്കുമാണ് വിരൽചൂണ്ടുന്നത്. മൈക്കൽ ബുലോസയ്ക്കൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന ചിത്രം ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ ശനിയാഴ്ച തന്നെ എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെൽകം ബാക് ടു ഇന്ത്യ എന്ന വിശേഷണത്തോടെയാണ് ആലപ്പുഴയുടെ കായൽ സൗന്ദര്യം നിറയുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഹൗസ് ബോട്ട് ഉടമയെ സന്ദർശനകാര്യം അറിയിച്ചത്. ചുണ്ടൻ വള്ളങ്ങളുടെ പ്രകടനം കാണാനുള്ള താൽപര്യം യുഎസ് സംഘം അറിയിച്ചിരുന്നു. 3.30ന് നടന്ന നടുഭാഗം ചുണ്ടന്റെ പരിശീലനത്തുഴച്ചിലിനു ശേഷം വേണമെങ്കിൽ മടങ്ങാമെന്ന് ഹൗസ് ബോട്ട് അധികൃതർ പറഞ്ഞെങ്കിലും അടുത്തത് കൂടി കാണണമെന്ന് മൈക്കൽ ബുലോസ വ്യക്തമാക്കുകയായിരുന്നു. 4 മണിയോടെ നടന്ന നിരണം ചുണ്ടന്റെ ട്രാക്ക് എൻട്രി കൂടി കണ്ട ശേഷമാണ് സംഘം തിരിച്ചു മടങ്ങിയത്.





