പത്തനംതിട്ട : കുമ്പനാട് കോയിപ്പുറത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ മകനും പെൺസുഹൃത്തും അറസ്റ്റിൽ.കോയിപ്പുറം കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ വീട്ടിൽ പൊന്നമ്മ തോമസ് (75) കൊല്ലപ്പെട്ട കേസിലാണ് മകൻ ടിജോ തോമസ് (37), ഇയാൾക്കൊപ്പം താമസിച്ചിരുന്ന റിൻസിമോൾ (37) എന്നിവർ അറസ്റ്റിലായത്.
റിൻസിയും ടിജോയും തമ്മിൽ വഴക്കുണ്ടായപ്പോൾ പൊന്നമ്മ ഇടപെട്ടതാണു കൊലപാതകത്തിലേക്കു നയിച്ചത്.തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺ സന്ദേശമാണ് കേസിന്റെ ചുരുളഴിക്കാൻ നിർണായകമായത്.തുടർന്ന് കോയിപ്പുറം എസ്.ഐ. പങ്കജ് കൃഷ്ണയും കീഴ്‌വായ്പുര്‍ സർക്കിൾ ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറും ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചു. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകമെന്നു കണ്ടെത്തി.പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിച്ചു.ടിജോയെയും റിൻസിയെയും റിമാൻഡ് ചെയ്തു.





