കോട്ടയം: ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി പണം, മദ്യം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കൈപ്പറ്റിയെന്ന ഗുരുതര ആരോപണത്തെ തുടർന്ന് കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സീരം സാംബശിവ റാവു നേരിട്ട് നേതൃത്വം നൽകിയ രഹസ്യ പരിശോധനയായ ‘ഓപ്പറേഷൻ ബിജാപൂർ’ വഴിയാണ് ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നതെന്ന് ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കുന്നു.
കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിനെയും ചങ്ങനാശ്ശേരിയിലെയും കോട്ടയത്തെ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആറ് ഉദ്യോഗസ്ഥരെയുമാണ് അച്ചടക്ക അന്വേഷണത്തിന് വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ , പ്രിവന്റീവ് ഓഫീസർ എം. മാനുവൽ , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ലാലു തങ്കച്ചൻ ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പ്രവീൺ ശിവാനന്ദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്), സന്തോഷ് ടി , പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ഷിജു കെ. – സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എ.എസ് എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
ചങ്ങനാശ്ശേരി മേഖലയിലെ ചില ബാർ ഹോട്ടലുകൾ അനുവദനീയമായ സമയത്തിന് ശേഷവും പ്രവർത്തിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനിടെ ലൈസൻസുള്ള ബാർ സ്ഥാപനങ്ങളിൽ നിന്ന് വിവിധ അവസരങ്ങളിൽ പണവും മറ്റ് ആനുകൂല്യങ്ങളും പിരിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു സ്ഥിരം സംവിധാനം നിലനിന്നിരുന്നതായി പ്രാഥമികമായി കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു.





